Thursday, January 26, 2017

നിള - ഒരു ഓർമ്മപ്പെടുത്തൽ







മണൽപ്പുഴക്ക് നടുവിലൂടെ മണ്ണിനെ നനച്ചിരുന്ന നിളയുടെ ശേഷിപ്പുകൾ ഒരു രേഖ പോലെ കടന്നു പോകുന്നു. ആ രേഖയുടെ ഏറ്റക്കുറച്ചിലുകളിൽ ജീവ വർഗ്ഗങ്ങൾ നാവു നനയ്ക്കുകയും കുളിരു കൊള്ളുകയും ചെയ്യുന്നു. 

മണൽപ്പരപ്പുകളുടെ വിദൂരത എന്ന് അവസാനിപ്പിക്കാൻ കഴിയും എന്ന്, മനുഷ്യൻ, വാരി നിറച്ച മണൽച്ചാക്കുകളുടെ എണ്ണത്തിലൂടെ കണക്കെടുക്കുന്നു. കഴിഞ്ഞ കാലത്തിന്റെ സ്‌മൃതികളിൽ ഊറ്റം കൊണ്ട് അക്ഷരങ്ങളിലൂടെ ചിലർ വിലപിച്ചു കൊണ്ടേ ഇരിക്കുന്നു.

ചെറിയൊരു ചോല പോലെ ഒഴുകുന്ന നിള തന്റെ മാറിൽ വിടർന്നു പൊങ്ങിയ പുൽ നാമ്പുകൾക്കു പോലും പശിയടക്കാനാകാതെ നിർവികാരയായി നിൽക്കുന്നു. വിലാപം മാത്രം ബാക്കിയാകുന്ന ഈ കാലത്താണ് നാം ജീവിക്കുന്നത്. അധികാരങ്ങൾക്കു ചൂഷണത്തിന്റെ രുചി അടങ്ങാൻ കാലം ഇനിയും മുന്നോട്ട് നീങ്ങേണ്ടതായി വരാം.

ഒരാളെപ്പോലും നനക്കാൻ  അല്ലാതെ പെയ്ത ഒരു ചാറ്റൽ മഴയെ, ആ ജലരേഖ എത്ര ആവേശത്തോടെയാണ് സ്വീകരിച്ചത്.മുട്ട് വരെ മാത്രം നനക്കാൻ പോന്ന ശോഷിച്ച നദി, ഭൂതകാലത്തിന്റെ ആർത്തിരമ്പലുകൾക്കായി കൊതിക്കുന്നത് ആ മഴത്തുള്ളികൾക്ക് എങ്കിലും മനസ്സിലായിട്ടുണ്ടാവും ! 



       വരികളിൽ കണ്ട നിന്നിരച്ചു പൊന്തൽ
       മൺതരികളിൽ കണ്ടില്ല യിന്നേവരെ
       പതിയെയിക്കാലം മറക്കയാവാം
       നിളയെന്ന നിന്നെ ഒഴിക്കയാവാം
       ഇനി ആർത്തു പൊന്തി യീനാടു തൻ
       ഇമ നിന്നിൽ മാത്രമായ് നിർത്തണം നീ
       ഈ മണൽത്തരികളെ ചുംബിച്ചുണർത്തുവാൻ
       നിൻ മാറിൽ ജീവൻ വിടർത്തണം നീ
       ഇരു കര മുറ്റുന്ന നിന്നെക്കാണാൻ..
       ഇതു വഴി പോകുമ്പോൾ കൺ നിറയാൻ...


---------------------------------------------------------------------------------------------------------------


0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home