Thursday, November 10, 2011

ഒരു രാത്രിയുടെ സ്വപ്നം

 നിന്‍ മുടിയിഴകളില്‍ കൈ ഓടിച്ചൊരു കുഞ്ഞു
 തെന്നലെപ്പോലെ ഞാന്‍ അരികില്‍ നില്‍ക്കാം

 ചൂളം വിളിക്കുമാ കാറ്റിനെപ്പോലെ നിന്‍ 
ചെവിയില്‍ ഞാന്‍ പാട്ടുകള്‍ പാടിത്തരാം

ഉണരുമെന്‍ ഉള്ളിലെ സ്വപ്നങ്ങളൊക്കെയും 
നിന്നെക്കുറിച്ച് ഉള്ളതായിരിക്കാം 

എന്‍ മടിയില്‍ തല ചായ്ച്ചുറങ്ങുന്ന നിന്നെയൊരു   
മണിവീണ പോലെ ഞാന്‍ കാത്തു കൊള്ളാം...  

ഇനി നീ ഉറങ്ങെന്നോമലെ.  


---------------------------------------------------------------------------------------------------

Friday, November 4, 2011

മഴ

വീണ്ടും മഴ..നിനവും നൊമ്പരവും സ്വപ്നവും പ്രണയവും സൗഹൃദവും ചാലിച്ച മഴത്തുള്ളികള്‍ പെയ്തിറങ്ങുന്നു...ഇതൊരു സങ്കല്പമാണ്. ആകാശ വീഥിയില്‍ കാഴ്ച കാണാന്‍ ഇറങ്ങിയ മഴമേഘങ്ങള്‍ ഇളം കാറ്റിന്റെ തണുപ്പില്‍ ഈ മണ്ണിനെ നനക്കാന്‍ പെയ്തിറങ്ങും എന്നാ സങ്കല്‍പം.


ഇങ്ങനെ ഒരു മഴക്കായി ഞാന്‍ കാത്തിരുന്നിട്ടു കാലമേറെ ആകുന്നു. ഇന്നെന്തോ കാത്തിരുന്നിട്ടും പെയ്തിറങ്ങാന്‍ മടിയോടെ ആകാശത്തില്‍ അവര്‍ കാത്തുനില്‍ക്കുന്നു...എന്തെ? ?


ഇന്നലകളില്‍ പെയ്തിറങ്ങാറുള്ള മഴത്തുള്ളികളില്‍ കഥകളും സ്വപ്നങ്ങളും നിറയെ ഉണ്ടായിരുന്നു. അതില്‍ ചില തുള്ളികള്‍ എന്നെ നനച്ചു. മറ്റു ചിലത് എന്റെ മുന്നിലൂടെ ഒഴുകിയൊലിച്ചു. പക്ഷെ അവര്‍ക്കെല്ലാം എന്തെല്ലാമോ പറയാനുണ്ടായിരുന്നു...കഥകളും കവിതകളും സ്വപ്നങ്ങളും ഒക്കെ..


വഴികള്‍ എനിക്ക് മുന്‍പില്‍ നിറഞ്ഞു. പലതിലും കാല്പാടുകള്‍ ഞാന്‍ കണ്ടു. ചിലത് കരിയിലകള്‍ നിറഞ്ഞ കാട്ടുവഴികള്‍.മറ്റു ചിലതാവട്ടെ മഴവെള്ളം കുത്തിയൊലിച്ച പാത്തികള്‍ മണ്ണിനെ വകഞ്ഞിട്ടവയും..അധികമൊന്നും നടന്നിട്ടില്ലാത്ത വഴികള്‍ കണ്ടെത്തി നടക്കാന്‍ ഞാന്‍ കൊതിച്ചു. എങ്കിലും ഈ വഴികളിലെ ചില പാദമുദ്രകള്‍ വ്യത്യസ്തമായിരുന്നു....വേറിട്ടതായിരുന്നു..അതെന്നെ ആകര്‍ഷിച്ചു. അതിനൊപ്പം നടക്കാന്‍ ആഗ്രഹിച്ചു.


പക്ഷെ എവിടെ ഒക്കെയോ വച്ച് മഴമേഘങ്ങള്‍ ഒഴിഞ്ഞ ആകാശം എന്നെ നോക്കി ചിരിച്ചു.കത്തി നില്‍ക്കുന്ന സൂര്യനെയും പേറി അതെ ആകാശം വീണ്ടും വീണ്ടും ചിരിച്ചു കൊണ്ടേ ഇരുന്നു . ആ ചിരി എന്റെ ഉള്ളില്‍ എകാന്തയെ നിറച്ചു. മഴത്തുള്ളികളുടെ കേള്‍ക്കാനാകാത്ത സംഗീതം ഒരു ഭാവനാശൂന്യനായ വേഴാമ്പലിന്റെ ഞരക്കം പോലെ കേള്‍ക്കാമായിരുന്നു.


ആ രാത്രിയില്‍ നക്ഷത്രങ്ങള്‍ ഒഴിഞ്ഞു നിന്ന ആകാശത്തിന്റെ കടുപ്പം കണ്ടിരിക്കുമ്പോള്‍ നേരിയ വെട്ടവുമായി ഒരു മിന്നാമിനുങ്ങ്‌ എന്റെ അരികില്‍ എത്തി. കൌതുകത്തോടെ ഞാന്‍ അതിനെ നോക്കി. അതാവട്ടെ മിന്നിമിന്നി വെളിച്ചം തന്നു കൊണ്ടും ഇരുന്നു.


കാതില്‍ വരികള്‍ കേള്‍ക്കാന്‍ കൊതിച്ചു, കണ്ണില്‍ കനവുകള്‍ തീര്‍ക്കാന്‍ വെമ്പല്‍ കൊണ്ട് ഞാനിരുന്നു. വിരഹാര്‍ദ്രമായ സന്ധ്യ പോയോഴിഞ്ഞപ്പോള്‍ ഞങ്ങള്‍ മാത്രമായി. അവളെനിക്കു കൂട്ടായി... ആ അന്തി എനിക്ക് സമ്മാനിച്ചത്‌ വെളിച്ചം വിതറുന്ന വെറുമൊരു മിന്നാമിനുങ്ങിനെ ആയിരുന്നില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അവളുടെ കണ്ണില്‍ നിന്നും ഇറ്റു വീണ ഒരു തുള്ളി എന്നോട് കഥ പറയുന്ന മഴയുടെ ആര്‍ദ്രത ഉണര്‍ത്തി....വീണ്ടും ഒരു മഴയ്ക്ക് വേണ്ടി ഞാന്‍ കാത്തിരുന്നു....കഥകള്‍ കേള്‍ക്കാന്‍...സ്വപ്‌നങ്ങള്‍ നെയ്യാന്‍..


ആ മിന്നാമിന്നി വളരെ വേഗമാണ് എനിക്ക് പ്രിയപ്പെട്ടതായത്...ശബ്ദവീചികളിലൂടെ അവള്‍ സമ്മാനിച്ചത്‌ നനുത്ത നിമിഷങ്ങളായിരുന്നു...എന്റെ വാക്കുകള്‍ക്കു ജീവന്‍ നല്‍കുന്ന ഒരു കൂട്ടുകാരിയെ ഞാന്‍ കണ്ടെത്തി....അക്ഷരങ്ങളില്‍ സ്വപ്‌നങ്ങള്‍ തേടിയിറങ്ങിയ ഒരു മിന്നാമിനുങ്ങ്.

-----------------------------------------------------------------------------------------------------------------------------
                                                                                                                    

Tuesday, November 1, 2011

കണ്ണുനീര്‍തുള്ളി

ഞാനൊരു കണ്ണുനീര്‍ തുള്ളിയായ് 
അവളുടെ കണ്ണില്‍ ജനിക്കാന്‍ കൊതിച്ചു 
ഒരു കണ്ണുനീര്‍ തുള്ളിയായ് 
അവളുടെ കവിളില്‍ ജീവിക്കാന്‍ കൊതിച്ചു 
കണ്ണില്‍ ജനിച്ചാ കവിളില്‍ വളര്‍ന്നവളുടെ
ചുണ്ടില്‍ മരിക്കാന്‍ കൊതിച്ചു .

---------------------------------------------------------------------------------------------